റാന്നി : ശബരിമല മകരവിളക്ക് മഹോത്സാവത്തിനു ശേഷം മടങ്ങുന്ന തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് റാന്നി പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം. ശബരിമല അയ്യപ്പസ്വാമിയുടെ മൂലസ്ഥാനമെന്ന് കരുതപ്പെടുന്ന ഈ പുണ്യസങ്കേതത്തിൽ ഇന്ന് നടന്ന തിരുവാഭരണം ചാർത്ത് മഹോത്സവത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കുചേർന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പനെ തിരുവാഭരണ വിഭൂഷിതനായി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ദർശിക്കാൻ സാധിക്കുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകത പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിനുണ്ട്. ഈ അപൂർവ്വ ദർശനപുണ്യത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ന് പുലർച്ചെ 4.45-ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. അഷ്ടാഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, ഭാഗവതപാരായണം എന്നിവ നടന്നു. രാവിലെ 9 മണിയോടെ മഠത്തുംമൂഴി സ്രാമ്പിക്കൽ പടിക്കൽ നിന്ന് വാദ്യമേളങ്ങളുടെയും ശരണഘോഷത്തിന്റെയും അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ഉച്ചയ്ക്ക് 11.30-ഓടെ അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി. തുടർന്ന് സർവാഭരണ വിഭൂഷിതനായ സ്വാമിയെ ദർശിക്കാൻ ഭക്തർക്ക് അവസരമൊരുങ്ങി. നാളെ പുലർച്ചെ പെരുനാട് നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
വടശ്ശേരിക്കര, റാന്നി വഴി നീങ്ങുന്ന സംഘം ആറന്‍മുളയിലെത്തി അവിടെ തങ്ങും. 23ന് പുലർച്ചെ നാലിന് ആറന്‍മുളയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ രാവിലെ പ്രവേശിക്കും. തുടർന്ന് തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിലെ പ്രതിനിധി ഏറ്റുവാങ്ങി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതോടെ ഈ വർഷത്തെ തീർത്ഥാടന ചടങ്ങുകൾക്ക് ഔദ്യോഗികമായി സമാപനമാകും.






























