എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരി വിതരണം തടസ്സപ്പെട്ടു. തലവടി പഞ്ചായത്തിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ കഞ്ഞി വിതരണ കേന്ദ്രങ്ങളിലുമായി നൂറുകണക്കിന് ആളുകൾക്ക് ദിവസേന ഭക്ഷണം ഒരുക്കിവരികയാണ്. എന്നാൽ മാവേലി സ്റ്റോറിൽ ആവശ്യത്തിന് അരി ലഭ്യമല്ലാത്തതിനാൽ ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്.
നിലവിൽ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനകളെ ആശ്രയിച്ചാണ് പല കേന്ദ്രങ്ങളിലും ഭക്ഷണ വിതരണം മുന്നോട്ടുപോകുന്നത്. അതേസമയം ക്യാമ്പുകളുടെയും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അടിയന്തരമായി അരി ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. സപ്ലൈകോ അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ അരി എത്തിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ പ്രത്യേക ക്രമീകരണം ഒരുക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.




























