തൃശൂർ: തിരുവോണ ദിവസം ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ഒരു കുടുംബത്തിന് വഴി തെറ്റി കാർ പൈനാപ്പിൾ തോട്ടത്തിലെ ചെളിയിൽ കുടുങ്ങി. കുടുംബത്തിലെ സ്ത്രീയുടെ ദയനീയമായ ഫോൺ കോൾ കേട്ട് പഴയന്നൂർ പോലീസ് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് അവരെ സുരക്ഷിതമായി രക്ഷപെടുത്തിയത്. തിരുവോണ ദിവസം രാവിലെ പഴയന്നൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരികയായിരുന്നു. “സാർ, വേഗം വരണം, ഞങ്ങളുടെ വണ്ടി പൈനാപ്പിൾ തോട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി വന്നതാണ്, തിരിച്ചുപോകാൻ പറ്റുന്നില്ല.
കൂടെ ചെറിയൊരു കുഞ്ഞുമുണ്ട്’ എന്ന് ഒരു സ്ത്രീയുടെ പരിഭ്രാന്തമായ ശബ്ദത്തിൽ കേട്ടു. ഒപ്പം ഒരു കുഞ്ഞിൻ്റെ കരച്ചിലും കേൾക്കാമായിരുന്നു. ഫോൺ അറ്റൻഡ് ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു ഉടൻ തന്നെ സബ് ഇൻസ്പെക്ടർ പൗലോസിനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തിൻ്റെ ലൊക്കേഷൻ അയച്ചുതരാൻ ആവശ്യപ്പെട്ടു. ലൊക്കേഷൻ ലഭിച്ച ഉടൻതന്നെ ഇൻസ്പെക്ടർ മുഹമ്മദ് ബഷീറിൻ്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാറും മുഹമ്മദ് ഷാനും സ്റ്റേഷൻ വാഹനവുമായി സ്ഥലത്തേക്ക് പുറപ്പെട്ടു.






























