ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളുടെ വിശദാംശങ്ങളും അതിനായി ചെലവഴിച്ച പൊതുപണത്തിന്റെ കണക്കുകളും വിവരാവകാശ നിയമപ്രകാരം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതായി തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാംഗം സാകേത് ഗോഖലെ ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ഇവ വ്യക്തിഗത വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷമുള്ള ആഭ്യന്തര, വിദേശ സന്ദർശനങ്ങളുടെ തീയതികൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാ ആവശ്യങ്ങൾ, കൂടെ യാത്ര ചെയ്ത ഉദ്യോഗസ്ഥർ, താമസത്തിനും യാത്രയ്ക്കും ചെലവായ തുകയുടെ വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ട് ജൂൺ 18-നാണ് സാകേത് ഗോഖലെ ആർടിഐ അപേക്ഷ നൽകിയത്.
എന്നാൽ ജൂലൈ 31-ന് നൽകിയ മറുപടിയിൽ ഇത് വ്യക്തിഗത വിവരങ്ങളാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ തള്ളുകയായിരുന്നു. പൊതുപണം ഉപയോഗിച്ച് നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളുടെ വിവരങ്ങൾ എങ്ങനെയാണ് ‘വ്യക്തിഗത വിവരം’ ആകുന്നത് എന്ന് സാകേത് ഗോഖലെ ചോദിച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചെലവുകൾ പോലും പാർലമെന്റിൽ വെളിപ്പെടുത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗ്യാനേഷ് കുമാറിന്റെ സന്ദർശന വിവരങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും ചോദിച്ചു. പൊതുപണം പൂർണമായോ ഭാഗികമായോ ഉപയോഗിച്ച് പൂർത്തിയാക്കിയ ഔദ്യോഗിക യാത്രകളുടെ വിവരങ്ങൾ മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങളോ വരാനിരിക്കുന്ന യാത്രാ പദ്ധതികളോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സുതാര്യതയും ഉത്തരവാദിത്തവും പൂർണമായി നഷ്ടപ്പെട്ടെന്ന് ഗോഖലെ കുറ്റപ്പെടുത്തി.






























