കട്ടപ്പന: ഇരട്ടക്കൊല കേസിലെ പ്രധാന പ്രതി നിതീഷ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലെ ജനപ്രിയ നോവലിസ്റ്റ്. സ്വന്തം ജീവിതവും കുറ്റകൃത്യങ്ങളും ഒക്കെയായി ബന്ധം തോന്നിക്കുന്ന ‘മഹാമാന്ത്രികം’ ഉൾപ്പെടെ മൂന്ന് നോവലുകളാണ് ഇയാൾ ഇതിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം രണ്ടിൽ മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടി ചെയ്യുംപോലെ. ദൃശ്യം രണ്ട് ഇറങ്ങുന്നത് രണ്ട് കൊല്ലം മുൻപ് തന്നെ ആത്മകഥാംശമുള്ള ‘മഹാമാന്ത്രികം’ നിതീഷ് പോസ്റ്റ് ചെയ്ത് തുടങ്ങിയിരുന്നു. സ്വന്തം കുഞ്ഞിനേയും അതിന്റെ മുത്തശ്ശനേയും കൊലപ്പെടുത്തിയ കേസിൽ നിതീഷ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയനും, മകളുടെ കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഈ കേസുകളിൽ വിജയന്റെ മകൻ വിഷ്ണുവും പ്രതിയാണ്.
കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിലേക്ക് മന്ത്രവാദത്തിന്റെ പേര് പറഞ്ഞാണ് നിതീഷ് കടന്നുകയറുന്നത്. മന്ത്രവാദവും ആഭിചാരവുമൊക്കെ വീട്ടിൽ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ വിജയന്റെ മകൾക്ക് നിതീഷിൽ കുട്ടി ജനിച്ചു. നാലുദിവസം പ്രായമായ ആൺകുഞ്ഞിനെ 2016-ൽ കൊലപ്പെടുത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ നിതീഷ് ‘മഹാമാന്ത്രികം’ എന്ന ഓൺലൈൻ നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങി. നിഷ്‌കളങ്കയായ ഒരു പെൺകുട്ടിയെ ദുർമന്ത്രവാദത്തിലൂടെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന ഒരു മന്ത്രവാദിയാണ് അതിലെ വില്ലൻ. ഈ പെൺകുട്ടിയെ രക്ഷിക്കാനായി മറ്റൊരു മാന്ത്രികൻ ശ്രമിക്കുന്നു. ആറാമെത്തെ അധ്യായം വലിയ സസ്പെൻസിൽ നിർത്തിയതിനുശേഷം ‘തുടരും’ എന്ന് അടയാളപ്പെടുത്തി.
2018 ഡിസംബർ 16-നായിരുന്നു ഇത്. എന്നാൽ, പിന്നീട് നോവൽ തുടർന്നില്ല. പകരം നോവലിൽ പറയുന്നതുപോലുള്ള ആഭിചാര ക്രിയകളുമായി നോവലിസ്റ്റിന്റെ ജീവിതം മുന്നോട്ടു പോകുകയായിരുന്നു. ആറ് അധ്യായം മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂവെങ്കിലും അൻപത്തിരണ്ടായിരത്തിൽ അധികംപേർ ഈ നോവൽ വായിച്ചിരുന്നു. അവസാന അധ്യായത്തിൽ 212 പേർ റിവ്യൂ ഇട്ടു. നോവൽ തുടരണമെന്ന് അഭ്യർഥിച്ച് നിരവധിപേരാണ് കമന്റിട്ടത്.





























