പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് സൂചിപ്പിച്ച കോടതിയോട് തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാൽ കൊല്ലുമെന്നായിരുന്നു ചെന്താമരയുടെ മറുപടി. തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ, വേണമെങ്കിൽ തൂക്കിക്കൊന്നോളു എന്നും വെല്ലുവിളിച്ചു.
ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ച് കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്ന് കോടതിയെ നോക്കി പരിഹസിക്കുകയും ചെയ്തു. എൻറെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസിലാകുo. എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രതിയുടെ വെല്ലുവിളി. ഇതെല്ലാം കേട്ട് ചെന്താമര കൊന്ന സുധാകരന്റെയും സജിതയുടെയും പെൺമക്കൾ കോടതി മുറിയിൽ ഉണ്ടായിരുന്നു.





























