വടശ്ശേരിക്കര: വടശ്ശേരിക്കര – ഒളികല്ല് റോഡിൽ കനാൽ പാലത്തിന് സമീപം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് ജനവാസ മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടം വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തിയത്. പ്രദേശത്തെ കർഷകനായ പാറയിൽ പി.സി. കോശിയുടെ കൃഷിഭൂമിയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. വിളവെടുപ്പിന് പാകമായ നൂറോളം കൈതകള്‍ ആനക്കൂട്ടം നശിപ്പിച്ചു. കൂടാതെ വിവിധയിനം വാഴകൾ, തെങ്ങുകൾ, ബഡ് പ്ലാവ് എന്നിവയും ആനകൾ പൂർണ്ണമായും പിഴുതെറിയുകയും ചവിട്ടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. വന്യമൃഗശല്യം രൂക്ഷമായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രദേശത്തെ കർഷകർ.
രാത്രികാലങ്ങളിൽ ആനക്കൂട്ടം പതിവായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വടശേരിക്കരയില്‍ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണം അടുത്തകാലത്തായി പതിവാകുകയാണ്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ അടുത്തകാലത്ത് നശിപ്പിച്ചത്. ഇതില്‍ പലര്‍ക്കും വനം വകുപ്പില്‍ നിന്നും അര്‍ഹമായ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.





























