റാന്നി : വടശേരിക്കര ടൗണിന് തൊട്ടടുത്തുള്ള കാർമേൽ ഓഡിറ്റോറിയത്തിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ ആനകൾ മേഖലയിൽ വ്യാപകമായ കൃഷിനാശമാണ് വരുത്തിവെച്ചത്.
മുളമൂട്ടിലെ വസ്തുവിൽ കൃഷി ചെയ്യുന്ന സാബു പുളിക്കൽ, പരുവാനിക്കലിലെ വസ്തുവിൽ കൃഷി നടത്തുന്ന റെജി എന്നിവരുടെ അഞ്ഞൂറോളം വാഴകളും കപ്പയുമാണ് ആനകൾ നശിപ്പിച്ചത്. കുലച്ച വാഴകളാണ് കൂടുതലായും നശിപ്പിക്കപ്പെട്ടത്. വടശേരിക്കര ഗവണ്മെന്റ് എൽ.പി സ്കൂളിൽ നിന്നും കേവലം 100 മീറ്റർ മാത്രം അകലെയാണ് ആനകൾ എത്തിയത് എന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ടൗണിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ പോലും ആനകൾ യഥേഷ്ടം വിഹരിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
വർഷങ്ങളായുള്ള അധ്വാനമാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. ടൗണിന് തൊട്ടടുത്ത് പോലും ആനകൾ എത്തുന്നത് തടയാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു. കാട്ടാന ശല്യം തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.






























