വടശ്ശേരിക്കര: ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ലക്ഷങ്ങൾ മുടക്കി വടശേരിക്കര ജംങ്ഷനില്‍ സ്ഥാപിച്ച വാട്ടർ എടിഎം പ്രവർത്തനം നിലച്ചിട്ട് നാളുകള്‍ പിന്നിടുന്നു. ടൗണിൽ എത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ആശ്വാസമാകേണ്ട പദ്ധതിയാണ് അധികൃതരുടെ അവഗണന മൂലം ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്നത്. ലക്ഷക്കണക്കിന് രൂപ സർക്കാർ ഫണ്ട് വിനിയോഗിച്ചാണ് ആധുനിക രീതിയിലുള്ള ഈ വാട്ടർ എടിഎം സ്ഥാപിച്ചത്. കുറഞ്ഞ ചിലവിൽ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ മെയിന്റനൻസ് ജോലികൾ കൃത്യമായി നടക്കാത്തതും ജലലഭ്യത ഉറപ്പുവരുത്താത്തതും പദ്ധതിയെ തളർത്തി.
യന്ത്രം കേടായിട്ട് മാസങ്ങളായിട്ടും അത് നന്നാക്കാനോ പകരം സംവിധാനം ഒരുക്കാനോ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ അധികൃതരോ തയ്യാറായിട്ടില്ല. ശബരമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന വടശേരിക്കരയിൽ കുടിവെള്ളത്തിനായി ആളുകൾ വൻതുക നൽകി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വെയിലും മഴയുമേറ്റ് ലക്ഷങ്ങൾ വിലയുള്ള യന്ത്രസാമഗ്രികൾ നശിച്ചു കൊണ്ടിരിക്കുന്നത് നികുതിപ്പണത്തോടുള്ള വെല്ലുവിളിയാണ്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വടശേരിക്കര ടൗണിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വാട്ടർ എടിഎം എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നുമാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.






























