തിരുവനന്തപുരം: കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നു. പട്ടയം നൽകുന്നതിന്റെ ഭാഗമായി
ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ഡിജിറ്റൽ സർവേ നടപടികൾ 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചു. ഡിജിറ്റൽ സർവേ ഫേസ് 2 വിന്റെ ഭാഗമായി കലഞ്ഞൂർ, അരുവാപ്പുലം വില്ലേജുകളിലും സർവേ നടപടികൾ ആരംഭിക്കാൻ തീരുമാനമായി. മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ജനുവരി 24 നു പത്തനംതിട്ട കളക്ടറേറ്റിൽ കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള മീറ്റിംഗ് ചേരുവാനും തീരുമാനിച്ചു.
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ, സർവേ ഡയറക്ടർ രാം സാംമ്പ ശിവ റാവു ഐ എ എസ്, ലാൻഡ് റവന്യൂ കമ്മീഷണർ എ.ഗീത ഐ എ എസ്, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐ എ എ എസ്, അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മീഷണർ അനു എസ്. നായർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.