തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നു നടക്കും. എസ്.പിമാർ മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. പോപുലർ ഫ്രണ്ട് നിരോധനം, ഗുണ്ടാ-ലഹരി വിരുദ്ധ നടപടികൾ തുടങ്ങിയ വിഷയങ്ങളാവും ചർച്ചയാകുക.
പോപുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതാണ്. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഇന്‍റെലിജൻസ് വിഭാഗം ജാഗ്രതാ നിർദേശം നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്ത് ക്രമസമാധാനനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ആവേശം വേണ്ടെന്ന് മുഖ്യമന്ത്രി കലക്ടർമാരെയും ജില്ലാ പോലീസ് മേധാവിമാരെയും അറിയിച്ചിരുന്നു. തുടർനടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂ. ഇതിന്‍റെ പേരിൽ ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. കലക്ടർമാരും പോലീസ് മേധാവിമാരും പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.