തിരുവനന്തപുരം : ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും ഒരുമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്‍റെ ലഹരിവിരുദ്ധ ക്യാപെയിനിനു പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പിന്നാലെയാണ് ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നത്. സർക്കാർ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണെന്നും വിവിധ ക്ലാസുകൾ, സൺഡേ സ്‌കൂളുകൾ, മദ്രസ, ഇതര ധാർമ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ലഹരി വിരുദ്ധ ആശയങ്ങൾ പകർന്നുനൽകണം. സ്‌കൂളുകളിൽ ആവശ്യമായ കൗൺസിലർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി