വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപം ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. വെടിവയ്പ് നടന്ന സമയത്ത് നിരവധി വിദ്യാർത്ഥികൾ ഡോർമിറ്ററികളിലും ക്യാംപസിലുമുണ്ടായിരുന്നു. തിങ്കളാഴ്ച പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് സംഭവം. വെടിവയ്പിന് പിന്നിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിന് പിന്നാലെ മുൻകരുതൽ നടപടിയായി സർവകലാശാലാ ക്യാംപസ് പൂർണമായും ലോക്ക്ഡൗണിലാക്കി. വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചു. വെടിവയ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1882-ൽ സ്ഥാപിതമായ സർവകലാശാലയിൽ ഏകദേശം 5,000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പുതിയ അക്കാദമിക് വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.





























