ഇരവിപേരൂർ : ഏഴുവർഷം നീണ്ടുനിന്ന വിശ്രമമില്ലാത്ത നിരന്തര പോരാട്ടങ്ങളുടെ വിജയസാഫല്യമാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരി.
സാമ്പത്തിക പാരിസ്ഥിതിക പ്രശ്നങ്ങൾ ഒന്നും കണക്കിലെടുക്കാതെയും പതിനായിരങ്ങളെ വഴിയാധാരമാക്കിയും സർക്കാരിന്റെ ബുൾഡോസർ സംവിധാനം ഉപയോഗിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പദ്ധതിയെ ജനങ്ങളുടെ ഇച്ഛാശക്തി ചെറുത്തു തോൽപ്പിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്.
ആയുഷ്ക്കാലം മുഴുവനും കഷ്ടപ്പെട്ട സമ്പാദ്യം സ്വരുക്കൂട്ടി ഉണ്ടാക്കിയ വീട് നഷ്ടപ്പെടുന്നതിന്റെ ആധിയിലായിരുന്നു കഴിഞ്ഞ നാളുകള്‍. നെഞ്ചിലെരിഞ്ഞുകൊണ്ടിരുന്ന തീ അണയുന്നതിന്റെ സന്തോഷമാണ് ഇന്ന് എല്ലാവർക്കുമെന്ന് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. കെ – റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതായുള്ള സർക്കാർ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരവിപേരൂർ ജംഗ്ഷനിൽ നടന്ന ആഹ്ലാദപ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ, ബിനു ബേബി, മോഹനൻ തോണിപ്പുഴ, എൽസ തോമസ്, പ്രീതി പൊടിപ്പാറ, സിനി തെങ്ങേലിമണ്ണിൽ, വർഗീസ് ജോർജ്, ടി. എസ്. എബ്രഹാം, സുരേഷ് കുമാർ കല്ലേലി, ശശീന്ദ്ര പണിക്കർ, വർഗീസ് ജോൺ, മഞ്ജു കൊണ്ടുർ, സുരേഷ് സ്രാമ്പിക്കൽ, ടി. എം. മാത്യു, സജി വള്ളോന്ത്രയിൽ, ബാബു നീലായ്മേപ്രത്തു, ഐപ് പുലിപ്ര, പ്രേം സാഗർ, ബിജു തേക്കാനശ്ശേരി, ശ്രീകുമാർ നന്നൂർ, അജിത് കുമാർ മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിനുശേഷം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് സമിതി പ്രവർത്തകർ ആഹ്ളാദം പങ്കുവെച്ചത്.






























