റാന്നി : ശബരിമല തീർത്ഥാടകരുടെ തിരക്കേറിയതോടെ ഇടത്താവളമായ അത്തിക്കയം – അറയ്ക്കമണ്‍ ജംഗ്ഷനില്‍ തീർത്ഥാടന വാഹനങ്ങളുടെ നീണ്ടനിരയായി. തീര്‍ത്ഥാടകരുടെ നിര ഇടത്താവളത്തില്‍ വര്‍ദ്ധിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. രാത്രിയില്‍ ഇവിടെ മതിയായ വെളിച്ചവുമില്ല. പാലത്തിനും പുഴയിലേക്കും ഇറങ്ങുന്ന ഭാഗത്ത് വെളിച്ചം ഉണ്ടെങ്കിലും റോഡിന്റെ ഇരുവശങ്ങളും ഏതാണ്ട് ഭൂരിഭാഗവും ഇരുട്ടിലാണ്. തീർത്ഥാടകർക്ക് പുതിയതായി ഒരു സൗകര്യങ്ങളും ഇവിടെ ഉണ്ടാക്കിയിട്ടില്ല.
താത്കാലിക ശൗചാലയങ്ങള്‍ ഒരുക്കിയിരിക്കുന്നത് നദിയുടെ തീരത്തായി പാലത്തിന്‍റെ അടിയിലായിട്ടാണ്. തണല്‍ മരങ്ങള്‍ കുറവായതു മൂലം വാഹനങ്ങള്‍ പാർക്ക് ചെയ്തു തീർത്ഥാടകർ വിശ്രമിക്കുന്നത് കടകളുടെയും മറ്റും വരാന്തകളിലാണ്. തണല്‍ മരങ്ങള്‍ ഉള്ള പ്രദേശങ്ങളിലേക്ക് പാർക്കിംഗിന് സ്ഥലം ഒഴിച്ചിട്ട് കാടുകള്‍ നീക്കം ചെയ്തിരുന്നു. മഴ തുടങ്ങിയതോടെ റോഡിനിരുവശവും ചെളി നിറഞ്ഞിരിക്കുകയാണ്. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇത്തവണ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.






























