കോന്നി : കോന്നി നഗരത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പായുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. സൈലൻസറുകളിൽ മാറ്റം വരുത്തി വലിയ ശബ്ദത്തോടെയാണ് നഗരത്തിൽ കൂടി ഇരുചക്ര വാഹനങ്ങൾ ചീറിപായുന്നത്. കോന്നിയിലെ ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് മുന്നിലൂടെയെല്ലാം അമിത വേഗതയിൽ പോകുന്ന ബൈക്ക് യാത്രികർ യാത്രക്കാർക്കും ഭീഷണിയായി മാറുന്നുണ്ട്. വലിയ തിരക്കുള്ള സമയങ്ങളിൽ ആണ് സംസ്ഥാന പാതയിൽ കൂടി മറ്റ് വാഹനങ്ങളെ മറി കടന്ന് ബൈക്ക് യാത്രികർ പായുന്നത്. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പഭക്തരുടെ തിരക്ക് നാൾക്ക്നാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഇത്തരം വാഹനങ്ങളുടെ മരണപ്പാച്ചിൽ അപകടകരമായി തീരുന്നത്.
പ്രായമായവരും കുട്ടികളും നടന്നു പോകുന്ന റോഡിൽ ഇത്തരക്കാർ പടക്കം പൊട്ടിക്കുന്നതുപോലെയുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത്തരക്കാർ പലരും ഹെൽമെറ്റ് ധരിക്കാതെ പോകുന്നതും ശ്രദ്ധയിൽപെടുന്നുണ്ട്. കോന്നിയുടെ ഹൃദയ ഭാഗത്ത് കൂടിയാണ് ഇത്തരത്തിൽ ഉള്ള ബൈക്കുകാരുടെ അഭ്യാസ പ്രകടനം. ഇത്തരം നിയമ ലംഘനയാത്രകൾ നടത്തുന്ന ബൈക്ക് യാത്രക്കാർക്ക് എതിരെ മാത്രമല്ല സൈലൻസർ രൂപമാറ്റം വരുത്തി നൽകുന്ന ടു വീലർ വർക്ക്‌ഷോപ്പ് ഉടമകൾക്ക് എതിരെയും നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.






























