പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു. മണ്ണാർക്കാട് നെല്ലിപ്പുഴ ജുമാമസ്ജിദിലാണ് സംഭവം. മുക്രി വാങ്ക് കൊടുക്കാനെത്തിയപ്പോൾ ആണ് വിവരമറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി പള്ളി തുറന്നു. ഉച്ചക്ക് 12 മണിയോടെ എത്തിയ യുവാവ് നെല്ലിപ്പുഴ ജുമാ മസ്ജിദിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച് പള്ളി അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. വാങ്ക് കൊടുക്കാനായി പള്ളിയിലെത്തിയ മുക്രി പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുകയും നാട്ടുകാർ തടിച്ചുകൂടുകയും ചെയ്തു. അപ്പോഴാണ്, മുകളിൽ കയറിയപ്പോഴാണ് ഇയാളുടെ കയ്യിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൂടി കയ്യിലുണ്ടെന്നുള്ള വിവരം പോലീസ് അറിയുന്നത്. പിന്നീട് ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.
മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് വിവരം. ദീർഘനേരം പള്ളി പൂർണമായും അടച്ചിട്ടു. വലിയൊരു ആൾക്കൂട്ടം അവിടെ തടിച്ചുകൂടുകയും ചെയ്തു. നമസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസ്സം നേരിടുകയും ചെയ്തു . പോലീസ് എത്തിയ സമയത്ത് പള്ളിയിലെ ഖത്തീബ് താമസിക്കുന്ന മുറിയിലേക്ക് ഇയാൾ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ പിന്നീട് അവിടെ പൂട്ടിയിടുകയായിരുന്നു. അതിനുശേഷമാണ് പോലീസിന് ഇയാളോട് സംസാരിക്കാനും അനുനയിപ്പിക്കാനും സാധിച്ചത്. എന്തുകൊണ്ടാണ് ഇയാൾ പള്ളിക്കകത്തേക്ക് ഇങ്ങനെ മാരകായുധങ്ങൾ ഉപയോഗിച്ച് കയറിയത് എന്ന കാര്യത്തിലൊന്നും തന്നെ ഇപ്പോൾ ഒരു സ്ഥിരീകരണം നൽകാൻ പോലീസിനായിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും മറ്റ് കാര്യങ്ങളിൽ വ്യക്തത വരിക.





























