കോന്നി : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് മലയാലപ്പുഴയിൽ വായോധികന് പരിക്ക്. നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. മലയാലപ്പുഴ താഴം ശ്യാം വിലാസിൽ കൃഷ്ണൻ കുട്ടി (65) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം നടന്നത്. ശക്തമായ കാറ്റിലും മഴയിലും കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലി മരം വീഴുകയായിരുന്നു. കൃഷ്ണൻകുട്ടിയും ഭാര്യ ശ്യാമളയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മേൽക്കൂരയുടെ ഓട് പൊട്ടിവീണാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, മലയാലപ്പുഴ വില്ലേജ് ഓഫീസർ വിനോദ് തോമസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മലയാലപ്പുഴ താഴം സ്യമന്തകം വീട്ടിൽ രേഷ്മ രമേശിനെ വീടിന് മുകളിലേക്ക് ആഞ്ഞിലി മരം വീണു. മലയാലപ്പുഴ താഴം പനമ്പള്ളി ഇല്ലം ഇന്ദിരാ ദേവിയുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കിഴക്കുപുറം പനാറയിൽ ആനി, തേക്കിനാൽ പതാലിൽ ബാബു എന്നിവരുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കോന്നിയുടെ മലയോര മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴ വലിയ ആശങ്കയാണ് ജനങ്ങളിൽ സൃഷ്ടിക്കുന്നത്. തേക്കുതോട് റോഡിൽ പ്ലാന്റേഷൻ ഭാഗത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണത് അധികൃതർ നീക്കം ചെയ്തിരുന്നു. അച്ചൻകോവിൽ, കല്ലാർ നദികളിൽ മലയോര മേഖലയിൽ ഉണ്ടാകുന്ന ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോന്നി പൊന്തനാം കുഴി മുരുപ്പ്, പൂച്ചക്കുളം തുടങ്ങിയ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ മഴക്കാലത്ത് ജനങ്ങൾ ഭീതിയിലാണ്. മഴ തുടങ്ങിയ സമയത്ത് പൂച്ചകുളത്ത് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.





























