പത്തനംതിട്ട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കലാമേളകളിൽ രാത്രി പത്തു മണിക്കു ശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നതിലെ നിരോധനം ഒഴിവാക്കണമെന്നും കലാകാര പെൻഷൻ അയ്യായിരം രൂപയാക്കണമെന്നും അറുപതു കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകാൻ വീണ്ടും അവസരമൊരുക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പദ്ധതി വിഹിതം പത്തു ശതമാനം ഉൾപ്പെടുത്തി സാംസ്കാരിക മേഖലയുടെ ഉന്നമനത്തിനും കലാകാരന്മാരെ സംരക്ഷിക്കുന്നതിനും പദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തിയത്.
ജില്ലാ പ്രസിഡന്റ് വിനോദ് മുളമ്പുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അടൂർ രാജേന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കരുണാകരൻ പരിത്യാനിക്കൽ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബുദ്ധ ആർ. വിജയൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വിജയൻ തിരുവല്ല, കോന്നി മേഖലാ സെക്രട്ടറി ജയൻ തനിമ, പ്രശസ്ത ചിത്രകാരി ഗ്രേസീ ഫിലിപ്പ്, സുധാ സുരേന്ദ്രൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ചിന് ബിജൂകുട്ടി, സുരേഷ്, സണ്ണി, വകയാർ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.






























