ഹാസ്യ താരമായും സ്വഭാവ നടനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഹരിശ്രീ അശോകൻ, തന്റെ ആദ്യ സംവിധാന സംരംഭമായ ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു. ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തനിക്ക് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിലാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലുണ്ടായ പാകപ്പിഴകളെക്കുറിച്ചും അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നത്. ചിത്രത്തിന്റെ തിരക്കഥയിലും ആർട്ടിസ്റ്റ് വാല്യൂവിലും ഉണ്ടായ പോരായ്മകളാണ് സിനിമയെ ബാധിച്ചതെന്ന് ഹരിശ്രീ അശോകൻ വിശദീകരിക്കുന്നു. സിനിമയ്ക്ക് കരുത്തുറ്റ ഒരു നായകൻ ഇല്ലാതിരുന്നത് വലിയ തിരിച്ചടിയായി. ആദ്യം ഒരു നായകനെ നിശ്ചയിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് നടന്നില്ല. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ തിരക്കിട്ട് സിനിമ തുടങ്ങേണ്ടി വന്നതും ആർട്ടിസ്റ്റുകളെ ലഭ്യമാകാതിരുന്നതും വലിയ വെല്ലുവിളിയായിരുന്നുവെന്നും ഒരു ചട്ടക്കൂടിനുള്ളിൽ നിന്ന് സിനിമ ഒതുക്കിയെടുക്കാൻ ഏറെ കഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ സിനിമ നൽകിയ അനുഭവങ്ങൾ പാഠമാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. പുതിയ ചിത്രത്തിന്റെ കഥാചർച്ചകൾ പൂർത്തിയായതായും ഒരു പ്രമുഖ നായകനോട് കഥ പറഞ്ഞ് സമ്മതം വാങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ അഭിനയത്തിൽ തിരക്കിലായതിനാൽ ഉടൻ സംവിധാനത്തിലേക്ക് കടക്കില്ലെങ്കിലും പണിപ്പുരയിലുള്ള ചിത്രം ഒരു സീരിയസ് വിഷയം ഹ്യൂമർ ട്രാക്കിൽ അവതരിപ്പിക്കുന്ന ഒന്നായിരിക്കും. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങൾ അണിനിരക്കുന്ന ആ ചിത്രത്തിനായി മൂന്ന് വർഷമായി താൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.





























