മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ ഷംസീർ. മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഷംസീറിന്റെ ഈ സ്വയം വിമർശനം. തോൽവിയുടെ കാരണങ്ങൾ ഓരോന്നായി അക്കമിട്ട് നിരത്തിയ അദ്ദേഹം പാർട്ടിക്ക് സംഭവിച്ച പാളിച്ചകൾ പരസ്യമായി സമ്മതിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായി ഷംസീർ ചൂണ്ടിക്കാട്ടിയത് സ്ഥാനാർഥി നിർണയത്തിലെ പിഴവുകളാണ്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം അമ്പേ പാളിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ ശക്തമായ ആക്ഷേപം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്നും ഷംസീർ പറഞ്ഞു. പ്രതിരോധ പ്രസ്താവനകൾ ഇറക്കിയെങ്കിലും അതിന് വേണ്ടത്ര ‘ഊക്ക്’ ഉണ്ടായിരുന്നില്ല. കൂടാതെ അയ്യപ്പ സംഗമം സർക്കാരാണ് നടത്തിയതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തിരിച്ചടിയായി. അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ പാടില്ലായിരുന്നുവെന്നും അത് വളരെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കാൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക എന്നും ഷംസീർ ചോദിച്ചു.






























