കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പോലീസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയത്. കണ്ണൂർ ചക്കരക്കൽ പോലീസിന്‍റെതാണ് നടപടി. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ ആരിഫിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിലിന്‍റെ പരാതിയിൽ ചക്കരക്കല്ല് പോലീസാണ് കേസെടുത്തത്. ആരിഫ് ഹുസൈൻ പോസ്റ്റിട്ടത് അധിക്ഷേപ പരാമർശങ്ങളോടെയാണെന്നും മനഃപൂര്‍വം പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് എഫ്ഐആർ.
അബ്ദുല്ല ബാസിലിൻ്റെ മാതാവിനെയും സഹോദരിയെയും ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് മുസ്‌ലിം സ്ത്രീകളെയും അബ്ദുല്ല ബാസിലിൻ്റെ ബന്ധുക്കളായ സ്ത്രീകളെയും ആരിഫ് ഹുസൈൻ അധിക്ഷേപിച്ചത്. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുല്ല ബാസിൽ ഫേസ്ബുക്ക് പോസ്റ്റിൽ നേരത്തെ അറിയിച്ചിരുന്നു. ലൈംഗിക അധിക്ഷേപം ന്യായീകരിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും കുറച്ചിരുന്നു.






























