ചെങ്ങന്നൂര്‍ : തിരുവനന്തപുരം രജിസ്ട്രേഷനുള്ള 1985 മോഡല്‍ രണ്ട് ബുള്ളറ്റ്ക്കള്‍ക്ക് ഒരേ നമ്പര്‍. ചെങ്ങന്നൂര്‍ ഇടനാട് എട്ടൊന്നില്‍ സുനില്‍ കുമാര്‍, കോഴിക്കോട് ഉള്ളിയേരി വലയോട്ടില്‍ ജെറീഷ് എന്നിവരുടെ ബുള്ളറ്റുകള്‍ക്കാണ് ഒരേനമ്പറായ കെ.ബി.ടി 4944 ലഭിച്ചിട്ടുള്ളത്. കൂടാതെ വാഹനത്തിന്‍റ് ചെയ്സസ് നമ്പറും, എന്‍ജിന്‍ നമ്പറും ഒന്നു തന്നെയാണ്.
ക്ഷീരകർഷകനായ സുനില്‍ കുമാര്‍ 2016 ല്‍ ഒ.എല്‍.എക്സ് വഴി തൻ്റെ ബുള്ളറ്റ് കൊയിലാണ്ടിയിലുള്ള ഒരു പോലീസുകാരന് 85000 രൂപക്ക് വിറ്റു. വാഹനം തന്‍റെ പേരില്‍ ചേര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥനായ ലിജീഷ് കൊയിലാണ്ടി ആര്‍.ടി ഓഫീസില്‍ എത്തിയപ്പോഴാണ് ഇതേ നമ്പറിലുള്ള വാഹനം ആര്‍.ടി.ഓഫീസിന്‍റെ പരിധിയിലുണ്ടെന്ന് കണ്ടെത്തിയത്. ഇത് മനസിലാക്കിയ ആര്‍.ടി.ഒ അധികൃതര്‍ ഇരു വാഹനവും ഉപയോഗിക്കരുതെന്നും അതാത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായത്.
തുടർന്ന് ലിജീഷ് വാഹനം ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെയിലും മഴയുമേറ്റ് കാടുകയറി നശിക്കുകയാണിപ്പോഴും ഈ വാഹനം. വാഹനത്തിന്‍റെ ഇന്‍ഷുറന്‍സും ടാക്സും രണ്ട് ഉടമകളും അടച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് പരിശോധന നടത്തി. കഴിഞ്ഞ അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ മാസം ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നത്തോടെ സുനിലിന്‍റെ വാഹനം യഥാര്‍ത്ഥ വാഹനമാണെന്ന് കണ്ടെത്തി.