തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ വിടവാങ്ങിയത് തലവടി എടത്വ ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തിയതായി ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. അന്തർദ്ദേശീയ തലത്തിൽ വ്യാപിച്ചു കിടക്കുന്ന പ്രസ്ഥാനത്തിന്റെ പരമാധ്യക്ഷ൯ ആയിരുന്ന സാഹചര്യത്തിൽ വള്ളംകളിയെ ഏറെ സ്നേഹിച്ചിരുന്നു. എടത്വയിൽ നടന്ന ആന്റപ്പൻ അമ്പിയായം സ്മാരക ജലോത്സവം ഉദ്ഘാടനം ചെയ്യുവാൻ എത്തിയപ്പോൾ സിനിമാതാരം ഗിന്നസ് പക്രുവിനെ ഉയർത്തി നിലവിളക്ക് കൊളുത്തിയതിന് ശേഷം തന്റെ ഒക്കത്ത് ഇരുത്തിയത് ജലോത്സവ പ്രേമികളായ ഏവർക്കും കൗതുകമായി.
തലവടി ചുണ്ടൻ വള്ളം നിർമ്മാണ സമയത്തും സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. നിരാലംബർക്ക് സ്വാന്തനമേകി ആതുര സേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മെത്രാപ്പോലീത്തയുടെ വിടവാങ്ങൽ സഭയ്ക്ക് നികത്താന്‍ കഴിയാത്ത തീരാനഷ്ടമാണ്. അത്മീയ യാത്ര റേഡിയോ പരിപാടിയിലൂടെ ജന കോടികളുടെ മനസ്സിലിടം പിടിച്ച ഈ അത്മീയ പിതാ വിന്റെ ജീവിതം ലളിതവും സൗമ്യവും ആയിരുന്നു. പ്രതിസന്ധികളെ വെല്ലുവിളികളായി ഏറ്റെടുത്ത് ദൗത്യനിർവഹണത്തിൽ ദൈവാശ്രയം മാത്രം കൈമുതലാക്കി അശരണർക്ക് ആശാദീപവും ഒരു കാലഘട്ടത്തിന്റെ ശബ്ദവുമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജീവിതം വരും തലമുറയ്ക്ക് ഒരു പാഠപുസ്തകം കൂടിയാണ്. ആശയത്തിലും ആവിഷ്കാരത്തിലും വൃത്യസ്തമായ തനിമ സൂക്ഷിച്ച വ്യക്തിത്വത്തിന് ഉടമയും തള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും നെഞ്ചോട് ചേർത്ത് പിടിച്ച മെത്രാപ്പോലീത്തയുടെ വേർപാട് വിശ്വാസമൂഹത്തിന് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലയെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക സെക്രട്ടറിക്കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള പറഞ്ഞു.