ന്യൂയോര്‍ക്ക്: മാതാപിതാക്കള്‍ക്കൊപ്പം കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു മാസം പ്രായമായ കുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ക്വീൻസിലെ ഒരു അപ്പാര്‍ട്ട്മെൻ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ലോംഗ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിലുള്ള ഒരു വസതിയിൽ രാവിലെ 6:30 ഓടെയാണ് സംഭവം ഉണ്ടായതെന്നാണ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചത്. അമ്മയ്ക്കും അച്ഛനും ഇടയിൽ കിടക്കയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആറ് മാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ മിക്സ് നായയാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
കിടക്കയിലേക്ക് ചാടിക്കയറിയ നായ കുഞ്ഞിൻ്റെ മുഖത്ത് കടിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിൻ്റെ അമ്മ തന്നെയാണ് പോലീസിനെ ഈ വിവരം അറിയിച്ചത്. പിന്നാലെ വിവരമറിഞ്ഞെത്തിയ ആനിമൽ കൺട്രോൾ ഉദ്യോഗസ്ഥര്‍ നായയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കുഞ്ഞിൻ്റെ മാതാപിതാക്കള്‍ക്കെതിരെ കേസൊന്നുമെടുത്തിട്ടില്ല. അതേസമയം ദമ്പതികള്‍ നായയെ പലപ്പോഴും അശ്രദ്ധമായി അഴിച്ചുവിടാറുണ്ടെന്ന പരാതി അയല്‍ക്കാരില്‍ ചിലര്‍ പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വലിയ ഞെട്ടല്‍ രേഖപ്പെടുത്തിയ ഇവര്‍ കുട്ടിയുടെ മരണം വിശദമായി അന്വേഷിക്കണമെന്നും അഭിപ്രായപ്പെട്ടു,





























