തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവില്‍ വേനല്‍ക്കാലത്ത് ജല നിരപ്പ് ഉയര്‍ത്തുവാന്‍ സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനല്‍ക്കാലത്ത് നദിയിലെ ജലനിരപ്പ് താഴുന്നത് സവാരിയുടെ നടത്തിപ്പിനെ സാരമായി ബാധിക്കാറുണ്ട്. കുട്ടവഞ്ചി സവാരി തുടങ്ങിയ കാലം മുതല്‍ മണല്‍ ചാക്കുകള്‍ അടുക്കിയാണ് സവാരി നടക്കുന്ന കടവിലെ ജലനിരപ്പ് ഉയര്‍ത്തുന്നത്. എന്നാല്‍ വലിയ തുക മുടക്കി കടവില്‍ മണല്‍ ചാക്കുകള്‍ അടുക്കിയതിന് ശേഷം മഴക്കാലത്ത് കല്ലാറില്‍ ശക്തമായി വെള്ളം വരുമ്പോള്‍ ഈ താത്കാലിക തടയണ തകര്‍ന്നുപോവുകയും ചെയ്യുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ വലിയ ഒരു തുക ഈ പ്രവര്‍ത്തിയിലൂടെ നഷ്ടമാകുകയാണ്. ഇതിന് ശേഷം ജെ.സി.ബി ഉപയോഗിച്ച് മണല്‍ കൂന കൂട്ടി തടയണ നിര്‍മ്മിക്കുന്ന രീതി സ്വീകരിച്ചുവെങ്കിലും ഇതും ഫലം കണ്ടില്ല.
കുട്ടവഞ്ചി കയറുന്ന കടവില്‍ ജലനിരപ്പ് ഉയര്‍ത്തുവാന്‍ കോണ്‍ക്രീറ്റ് ചെയ്ത സ്ഥിരം തടയണ വേണമെന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട് എങ്കിലും വന മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സിമന്റ് ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തരുത് എന്ന വനം വകുപ്പ് ഉന്നത അധികാരികളുടെ ഉത്തരവ് കാരണം ഈ ആവശ്യം നടപ്പാകുന്നില്ല. എന്നാല്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സിമന്റ് ഉപയോഗിച്ചുള്ള മറ്റ് നിര്‍മ്മിതികള്‍ക്ക് ഈ നിയമം ബാധകമായിട്ടുമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പാണ് ഇതിനുപിന്നിലെന്ന് ആക്ഷേപമുണ്ട്.
സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ഈ അടുത്ത കാലത്താണ് പല വികസന പദ്ധതികള്‍ക്കും തുടക്കം കുറിച്ചത്. സീസണ്‍ സമയങ്ങളില്‍ വലിയ വരുമാനമാണ് തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് ലഭിക്കുന്നത്. എന്നാല്‍ എലിമുള്ളുംപ്ലാക്കല്‍ വന സംരക്ഷണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല.






























