പന്തളം : ചൂട് ക്രമാതീതമായി കൂടിയതിനാൽ പാമ്പുകളുടെ കടിയേറ്റ് സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും ആളുകൾ മരിക്കുന്ന സാഹചര്യത്തില്‍ പന്തളം നഗരസഭാ പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും പൊതു സ്ഥലങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിയിക്കുന്നതിന് പന്തളം നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാർ ചെയര്‍പേഴ്സണ് നിവേദനം നല്‍കി.
സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഈ ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും പൊതുനിരത്തുകളിലും വളർന്ന് നിൽക്കുന്ന കാടുകൾ അടിയന്തിരമായി വെട്ടിത്തെളിയിക്കുന്നതിന് നഗരസഭകൾ ഉടമസ്ഥർക്ക് നോട്ടീസ് നൽകണമെന്നും ഇത് പാലിക്കാത്ത വ്യക്തികളുടെ ഭൂമിയിലെ കാടുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് വെട്ടിത്തെളിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിന് ചിലവായ തുക ഭൂവുടമകളിൽ നിന്ന് ഈടാക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
നിലവിൽ സർക്കാർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും മാത്രമാണ് ആന്റിവെനം ചികിത്സ ലഭിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരസഭാ പ്രദേശമായ പന്തളത്ത് ഒട്ടനവധി സ്വകാര്യ ആശുപത്രികൾ ഉണ്ടെങ്കിലും പാമ്പ് കടിയേൽക്കുന്നവർക്ക് നൽകേണ്ട ആന്റി വെനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ പന്തളത്തെ ആശുപത്രിയിൽ അതിനുള്ള സൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാരായ പന്തളം മഹേഷ്, എ.നൗഷാദ് റാവുത്തർ, ബെൻസി ബേബി, അഡ്വ. യാമി സേതുകുമാർ എന്നിവർ ആവശ്യപ്പെട്ടു.






























