ഗാസ; ഗാസയില്‍ സ്ഥിരം വെടിനിര്‍ത്താന്‍ റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ നിരുപാധികം വിട്ടയക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ സഹകരണത്തിന് ആസിയാന്‍-ജി.സി.സി രാജ്യങ്ങള്‍ ധാരണയായി. റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി രാഷ്ട്ര നേതാക്കളുടെ പ്രഥമ സംയുക്ത ഉച്ചകോടിയിലാണ് ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആഹ്വാനം ചെയ്തത്. ഗാസയിലേക്ക് മാനുഷിക സഹായങ്ങളും ദുരിദാശ്വാസ സേവനനങ്ങളും എത്തണം.
യുദ്ധ സമയത്ത് സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണം. സ്ത്രീകളും കുട്ടികളും രോഗികളും പ്രായം ചെന്നവരും ഉള്‍പ്പെടുന്ന ബന്ധികളെ നിരുപാധികം മോചിപ്പിക്കണം. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ എല്ലാ കക്ഷികളോടും നേതാക്കള്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരം കാണാന്‍ എല്ലാ പിന്തുണയും സൗദി നല്‍കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗാസയില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.





























