ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. പെറുവിലെ വിഖ്യാതമായ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി യാത്രതിരിച്ച വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും ജീവനക്കാരായ രണ്ടുപേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഇറ്റാലിയൻ സഞ്ചാരികളാണ്. ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു. യുനെസ്കോ പൈതൃക പട്ടികയിലുള്ള പെറുവിലെ നസ്ക ലൈൻസ് കാണാനായി ചെറുവിമാനത്തിൽ യാത്രതിരിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് സർക്കാർ വാർത്താ ഏജൻസിയായ അൻഡിന റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നസ്ക നഗരത്തിന് സമീപത്തെ ഒരു വയലിലാണ് വിമാനം തകർന്നുവീണത്. നസ്കയ്ക്ക് സമീപത്തുള്ള ഇകാ നഗരത്തിൽനിന്നാണ് വിനോദസഞ്ചാരികളുമായി വിമാനം പറന്നുയർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പെറുവിയൻ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്ന ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ 14 വർഷമായി നസ്ക ലൈൻസിൽ സഞ്ചാരികൾക്കായി വിമാനയാത്ര സംഘടിപ്പിക്കുന്ന കമ്പനിയാണ് എയറോഡിയാന. സംഭവത്തിൽ പെറുവിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനക്കമ്പനിയായ എയറോഡിയാന ഇതുവരെ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.



























