കൊൽക്കത്ത : രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുലിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. ” ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ വർഷം മുഴുവൻ ഇവിടെ ഉള്ള ആളെ തിരഞ്ഞെടുക്കുമോ, അതോ ദേശാടനപക്ഷി പോലെ പ്രത്യക്ഷപ്പെടുന്ന ആളെ തിരഞ്ഞെടുക്കുമോ” എന്നായിരുന്നു മമതയുടെ ചോദ്യം. മുൻപും രാഹുലിനെതിരെ മമത സമാന പരാമർശം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഓരോ സ്ഥലങ്ങളും സന്ദർശിക്കുന്ന പ്രത്യേക തരം രാഷ്‌ട്രീയക്കാരനാണ് രാഹുൽ എന്നായിരുന്നു മമത വ്യക്തമാക്കി.
അതേസമയം ബംഗാളിൽ വീണ്ടും സീറ്റ് വിഭജനത്തിന് സാധ്യത തേടിയ കോൺഗ്രസ് നിലപാടിനേയും മമത തള്ളി. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആദ്യ ഘട്ടത്തിൽ തന്നെ മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ തൃണമൂൽ കോൺഗ്രസുമായി പരസ്പരം സ്വീകാര്യമായ ധാരണയിലെത്തുമെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. ഇത് തള്ളിക്കൊണ്ടാണ് മമതയുടെ വിവാദ പരാമർശം.





























