മുംബൈ : ആപ്പിൽ നിന്ന് 2700 രൂപയുടെ ലോൺ എടുത്തയാളിന് ഭീഷണി കാരണം തിരിച്ചടയ്ക്കേണ്ടി വന്നത് 9,900 രൂപ. തന്റെയും മകളുടെയും നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് ഉൾപ്പെടെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയാണ് എടുത്ത ലോൺ തുകയേക്കാൾ മൂന്നിരട്ടിയിലധികം രൂപ തിരിച്ചടയ്ക്കേണ്ടി വന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. ഗുജറാത്തിലെ ബാന്ദ്ര പോലീസാണ് മൂന്ന് പേരെ പിടികൂടിയത്. ഇവരിൽ ഒരാൾ കോളേജ് വിദ്യാർത്ഥിയാണ്. തട്ടിപ്പിലൂടെ ലോൺ ആപ്പുകാർ വാങ്ങുന്ന പണം നിക്ഷേപിക്കാനായി പതിനഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ തുറന്നവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഇവർക്ക് ഓരോ ഇടപാടിനും കമ്മീഷൻ ലഭിച്ചിരുന്നു. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നും പണം വന്നിരുന്നുവെന്നും കണ്ടെത്തി. ബാന്ദ്ര സ്വദേശിയായ വി.എൻ വില്ലിസാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ലോൺ ആപ്പിൽ നിന്ന് 2700 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ഒക്ടോബർ 30ന് അദ്ദേഹത്തിന്റെയും മകളുടെയും മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഭാര്യയുടെയും ഒരു ബന്ധുവിന്റെയും നമ്പറിലേക്ക് അയച്ചുകൊടുത്തു. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. പല നമ്പറുകളിൽ നിന്ന് പിന്നീട് ഭീഷണി സന്ദേശങ്ങളെത്തി.