തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത് ആയിരക്കണക്കിന് നിക്ഷേപകര്‍. ഡിബഞ്ചറിന്റെ(NCD) മുഖവില ഒരിക്കലും പണമായി വാങ്ങുവാന്‍ പാടില്ലെന്നിരിക്കെയാണ് ഈ സ്ഥാപനം കേരളത്തിലും പുറത്തുമുള്ള ബ്രാഞ്ചുകളിലൂടെ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ചിരിക്കുന്നത്. ഇത് സാമ്പത്തിക തട്ടിപ്പിനുള്ള മുന്നൊരുക്കമായി മാത്രം കാണേണ്ടതുണ്ട്. ജനങ്ങളുടെ കയ്യിലുള്ള പണം NCD യിലൂടെ തന്റെ കയ്യില്‍ എത്തിക്കുക മാത്രമാണ് ഈ സ്ഥാപനം ചെയ്യുന്നത്. ഗോള്‍ഡ് ലോണ്‍, മൈക്രോ ഫിനാന്‍സ് തുടങ്ങി കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ഈ സ്ഥാപനം ചെയ്യുന്നില്ല. അടുത്തനാളിലാണ് ഹെഡ് ഓഫീസില്‍ ക്യാഷ് ഡിബഞ്ചര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒന്‍പത് വനിതകള്‍ ചേര്‍ന്ന് 40 കോടിയിലധികം രൂപ തട്ടിയെടുത്തത്. എന്നിട്ടും ഒരു പോലീസ് കേസ് പോലും കൊടുക്കുവാന്‍ കമ്പനിയുടെ ചെയര്‍മാന്‍ തയ്യാറാകാതിരുന്നതിന്റെ പിന്നില്‍ പല കഥകളും പുറത്തുവരുന്നുണ്ട്.
കമ്പനിക്ക് ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യാതെ തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ മാത്രം സമാഹരിക്കുന്ന ഈ സ്ഥാപനത്തിന് ഇനിയും ഏറെനാള്‍ മുമ്പോട്ടുപോകുവാന്‍ കഴിയില്ലെന്നു വ്യക്തമാണ്. വിദേശത്ത് ഓഫീസും ആഡംബര വീടും ഇയാള്‍ സ്വന്തമാക്കിക്കഴിഞ്ഞു. നിക്ഷേപങ്ങള്‍ സമാഹരിച്ച ജീവനക്കാരെ വേട്ടനായ്കളുടെ മുമ്പിലേക്കെന്നപോലെ എറിഞ്ഞുകൊടുത്തുകൊണ്ട് ഇയാള്‍ ഏതു നിമിഷവും വിദേശത്തേക്ക് രക്ഷപെടും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇയാള്‍ സ്വീകരിച്ചുകഴിഞ്ഞു. മാസത്തില്‍ ഏറിയപങ്കും ഇയാള്‍ വിദേശത്താണ്. കമ്പനിയില്‍ ഉയര്‍ന്ന പദവി വാഗ്ദാനംചെയ്ത് പലരില്‍ നിന്നും ഇയാള്‍ കോടികള്‍ കൈക്കലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേസുകളും ഉണ്ടെന്നാണ് വിവരം.
വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ കേസില്‍പ്പെടുത്തി അവരെ നിശബ്ദരാക്കുന്ന സമീപനമാണ് ഇയാള്‍ സ്വീകരിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളെ വീട്ടില്‍ വിരുന്നിനു ക്ഷണിച്ച് അവരോടൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടുകയാണ് ഇയാള്‍ ചെയ്തുവരുന്നത്. യു.ഡി.എഫ് സര്‍ക്കാരിലെ പല പ്രമുഖരും ഇയാളുടെ കെണിയില്‍ പെട്ടുകഴിഞ്ഞു. കമ്പനി പൂട്ടി ഇയാള്‍ നാട് വിടുമ്പോള്‍ മാത്രമേ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന കെണിയെക്കുറിച്ച് ഇവരൊക്കെ ബോധവാന്മാരാകൂ. >>> തുടരും






























