ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഉള്ളത് ഒരാള്‍ മാത്രം. ഡല്‍ഹിയിലെ ലാല്‍ ഖില യമുന ബ്രിഡ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. 632 വോട്ടര്‍മാര്‍ സ്ഥലം മാറിപ്പോയതായും 42 പേര്‍ മരിച്ചതായും 10 പേരുടെ പേരുകള്‍ ആവര്‍ത്തിച്ചു വന്നുവെന്നും (duplicate) ഒരാളെ കാണാനില്ലെന്നും 43 പേരെ ‘മറ്റുള്ളവര്‍’ (ഇഎഫ് ഫോമില്‍ ഒപ്പിടാന്‍ വിസമ്മതിച്ചവര്‍, വീട് പൊളിച്ചുമാറ്റപ്പെട്ടവര്‍ തുടങ്ങിയവ) എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും (AERO) ബൂത്ത്-തല ഏജന്റുമാരും (BLAs) തമ്മില്‍ ഓഗസ്റ്റ് 11-ന് നടന്ന യോഗത്തിന്റെ രേഖകള്‍ പ്രകാരം വ്യക്തമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് ബൂത്ത്-തല ഏജന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തതായി പറയപ്പെടുന്നുണ്ടെങ്കിലും രേഖയില്‍ ബിജെപിയുടെ ഏജന്റിന്റെ ഒപ്പ് മാത്രമാണുള്ളത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന 74-കാരിയായ ഗായത്രി ദേവിയെ ‘എസ്‌ഐആര്‍’ നടപടിക്രമങ്ങള്‍ക്ക് ശേഷം വോട്ടർ പട്ടികയിൽ നിന്ന് സ്ഥിരതാമസം മാറിയ വ്യക്തിയെന്ന് രേഖപ്പെടുത്തിയാണ് ഒഴിവാക്കിയത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുകയും ബിജെപിയുടെ ബൂത്ത് ലെവൽ ഏജൻ്റായിരിക്കുകയും 2025-ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ചെയ്തിട്ടും അവരെ സ്ഥിരമായി താമസം മാറിയ വ്യക്തിയെന്ന നിലയിലാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. ആധാര്‍, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖകള്‍, മാതാപിതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു. ‘ഇനി അവര്‍ ഞങ്ങളെ ‘ഘുസ്‌പൈതിയ’ (അനധികൃത കുടിയേറ്റക്കാര്‍) എന്ന് വിളിക്കുമോ?’ എന്നും അവര്‍ ചോദിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.






























