തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത് ആ മതത്തിന്റെ വിശ്വസ്തരാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അങ്ങനെ തന്നെയാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിംകള്‍ വരണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മുസ്‌ലിം ലീഗ് അതിനെ എതിര്‍ത്തതാണ്. അതിനുശേഷമാണ് ഭേദഗതി വന്നത്. മുഖ്യമന്ത്രി പറഞ്ഞതും താന്‍ പറഞ്ഞതും ഒന്നുതന്നെയാണ്. സംഘ്പരിവാര്‍ രാഷ്ട്രീയവുമായി സന്ധിചെയ്ത് പരിചയമുള്ളവരല്ല തങ്ങളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സംഘ്പരിവാറുമായി സന്ധി ചെയ്തവര്‍ ഞങ്ങള്‍ക്കെതിരെ പല ആരോപണങ്ങളും ഉന്നയിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അതിൽ സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ കാക്കും. അമുസ്‌ലിംകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന വാദം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ആ ക്ലോസിലെ മറ്റു ചില ഭാഗങ്ങള്‍ മാത്രമാണ് അംഗീകരിച്ചത്,’ എന്നും എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. നിലവില്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായി മാത്രമേ ചില വകുപ്പുകള്‍ നടപ്പാക്കൂ എന്ന ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തിക്കൂടേ എന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് അഡ്വക്കേറ്റ് ജനറല്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






























