ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കമുള്ള പോലീസ് നടപടികൾ നേരിടുന്ന സമരക്കാർക്ക് നിയമസഹായം എത്തിക്കുന്നതിനായാണ് സംഭാവന. കേന്ദ്ര സർക്കാരിന്റെ ഉറപ്പുണ്ടായിട്ടും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കുമെന്ന ശക്തമായ ആശങ്കയുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. പോലീസ് കേസിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി സുപ്രീം കോടതി അഭിഭാഷകനുമായി സിജെപി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗരവ് ദാസിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കപിൽ സിബൽ സിജെപിയ്ക്ക് സാമ്പത്തിക സഹായം നൽകാൻ താൻ സമ്മതിച്ചതായി സ്ഥിരീകരിച്ചു. ബീഹാർ, അസം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ ഏത് സ്ഥലത്തായാലും സമാധാനപരമായി പ്രതിഷേധം നടത്തുകയും അതിൽ വിദ്യാർത്ഥികളോ പ്രതിഷേധക്കാരോ ലക്ഷ്യമിടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ സർക്കാരുകൾ എടുത്ത നിയമനടപടികൾ നിരീക്ഷിക്കാൻ ഒരു സംവിധാനം ഉണ്ടാക്കുമെന്നും അതിലൂടെ തങ്ങളുടെ അഭിഭാഷകർക്ക് നിയമസഹായം നൽകാനാകുമെന്നും സിബൽ വ്യക്തമാക്കി.
കേസുകളൊന്നും രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ളവ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഭാഗത്തുനിന്ന് 1 കോടി രൂപ നൽകിയിട്ടുണ്ടെന്നും, നിയമ ദുരുപയോഗത്തിന് ഇരയായവരെ സഹായിക്കാൻ ഈ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് ഇന്ത്യയിലുടനീളമുള്ള അഭിഭാഷകരോട് അഭ്യർത്ഥിക്കുന്നതായും സിബൽ പറഞ്ഞു. കേസിൽപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി സിജെപി ഒരു വെബ്‌സൈറ്റ് ആരംഭിക്കുമെന്നും സൗജന്യമായോ അല്ലാതെയോ സഹായം നൽകാൻ താത്പര്യമുള്ള അഭിഭാഷകർക്ക് ഇതിൽ പങ്കുചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു.






























