തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ തിരൂര്‍ റോസ് മരിയ ഫാൻസി ഉടമ ഉല്പന്നത്തിന്റെ വിലയായ 175 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിലേക്ക് 5,000 രൂപയും നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ഹർജിക്കാരി 175 രൂപ നൽകി യാർഡ്ലി ലണ്ടൻ ഇംഗ്ലീഷ് ബ്ളോസ്സം എന്ന ഉല്പന്നമാണ് വാങ്ങിയതു്. 2023 മാർച്ച് 19ന് വാങ്ങിയ ഉല്പന്നത്തിന്റെ കാലപരിധി 2022 ഡിസംബർ 12ന് തീർന്നതായിരുന്നു. പരാതിപ്പെട്ടപ്പോൾ വേണമെങ്കിൽ പോയി കേസ് കൊടുക്ക് എന്ന മോശമായ മറുപടിയാണ് ലഭിച്ചതു്.
തന്നെയുമല്ല സ്ഥാപനം നൽകിയ ബിൽ മാഞ്ഞു പോകുന്ന അവസ്ഥയിലുമായിരുന്നു. ഇതിനെ തുടർന്ന് വീട്ടമ്മ തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബൂ, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് വിലയിരുത്തി ഹർജിക്കാരിക്ക് ഉല്പന്നത്തിന്റെ വിലയായ 175 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും വ്യക്തതയുള്ളതും മാഞ്ഞു പോകാത്തതുമായ ബിൽ നൽകണമെന്നും വിധി പറയുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























