തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന. ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്‍റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് ക്രിസ്റ്റി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു. ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ ഇന്നും വഴക്ക് നടന്നെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് മാതാവിന്‍റെ വെളിപ്പെടുത്തൽ.
വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ ബന്ധു കുട്ടിയോടൊപ്പം കളിക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്‍റെ അനക്കം കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഞാനെന്‍റെ കൊച്ചിനെ കൊന്നേയെന്ന് ക്രിസ്റ്റി അലറുകയായിരുന്നെന്ന് ബന്ധു പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്തിയും ബ്ലേഡും ഉൾപ്പെടെയുള്ളവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം താൻ വിഷം കഴിച്ചിരുന്നതായതും ക്രിസ്റ്റി പോലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ക്രിസ്റ്റിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുൻപാണ് അമ്മയും കുഞ്ഞും ഈ വീട്ടിലേക്ക് എത്തിയത്. കുടുംബവഴക്കാണോ അതോ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ വല്ലതുമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.





























