തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. ഇത്തരത്തിലുള്ള സ്കൂളുകൾ അടച്ചുപൂട്ടി വലിയ സ്കൂളുകളുമായി ലയിപ്പിക്കേണ്ടിവരുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. പി എം ശ്രീ പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് എന്തോ അപരാധം ആയിട്ടാണ് ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതി നടപ്പിലാക്കരുത് എന്ന നിലപാടാണ് കോൺഗ്രസും മുസ്ലിം ലീഗും സ്വീകരിച്ചതെന്നും അദ്ദേഹം ഓർമപ്പെടുത്തി. സ്കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ മികവുറ്റ സ്കൂളുകൾ ആക്കി മാറ്റിയവ പദ്ധതി നടപ്പിലായാൽ പ്രധാനമന്ത്രിയുടെ പേരിൽ അറിയപ്പെടും.
കേരളത്തിൻറെ വിദ്യാഭ്യാസ നയത്തിന് എതിരാണ് ഇതെന്നും പരീക്ഷയിൽ സംസ്ഥാനത്തിന്റെ ഭരണ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും വി ശിവൻകുട്ടി ചൂണ്ടികാട്ടി. അഞ്ചു മാസം കൂടിയാണ് പദ്ധതിക്ക് വേണ്ടി അവശേഷിക്കുന്നത്. ആ കാലയളവ് കഴിഞ്ഞാൽ മുഴുവൻ തുകയും സംസ്ഥാന സർക്കാർ തന്നെ വഹിക്കേണ്ടിവരും. ഇനി പദ്ധതിയിൽ പങ്കാളി ആയാൽ പോലും എത്ര തുക ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണമായും നടപ്പിലാക്കേണ്ടി വരുമെന്നും മിഡിൽ സ്കൂൾ സംവിധാനം വരുമ്പോൾ നിലവിലെ ഹൈസ്കൂൾ അധ്യാപകരിൽ കുറച്ചുപേർക്കെങ്കിലും അതിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.






























