റാഞ്ചി : വായ്പാ തിരിച്ചടവ് നല്‍കാത്തതില്‍ പ്രകോപിതനായി ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി മഹീന്ദ്ര ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഇച്ചാക്ക് പോലീസ് സ്റ്റേഷന്‍ സമീപത്താണ് സംഭവം. ഫിനാൻസ് കമ്പനി മുഖേനെ വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം വായ്പാടിസ്ഥാനത്തിൽ ട്രാക്ടർ വാങ്ങിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഇൻസ്റ്റാള്‍മെന്‍റ് തുക നല്‍കാന്‍ കഴിയാതെ വരുകയായിരുന്നു. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ മകളാണ് കൊല്ലപ്പെട്ട യുവതി.
തിരിച്ചടവ് വൈകിയതോടെ മഹീന്ദ്ര ജീവനക്കാർ കർഷകന്റെ വീട്ടിലെത്തുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന ട്രാക്ടർ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. കുടുംബത്തിലുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ എതിര്‍ക്കുകയായിരുന്നു. ട്രാക്ടർ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചതോടെ മകൾ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. എന്നാൽ മുന്നോട്ടുതന്നെ വാഹനമെടുത്ത് യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മഹീന്ദ്ര ഫിനാൻസ് മാനേജർ, റീക്കവറി ഏജന്‍റ് അടക്കം നാലുപേർക്കെതിരെ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് രത്തൻ പറഞ്ഞു.