ഡൽഹി : കഴിഞ്ഞദിവസം അറബികടലിൽ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ ‘എംവി ലില നോർഫോൾക്’ ഇന്ത്യൻ നാവികസേനാ കമാൻഡോകൾ പ്രവേശിക്കുന്നതും മാൻഡോകൾ ഡെക്കിലേക്കു കയറുന്നത് ഉൾപ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കപ്പലിനു സമീപത്തേക്ക് ‘മാർക്കോസ്’ കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ആദ്യം ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടിൽ എത്തിയ നാവിക സേനയിലെ കമാൻഡോകൾ അതിവേഗം കപ്പലിലേക്ക് കയറിയത്. കപ്പലിലേക്ക് നാവിക സേന കയറുന്നതിന്‍റെയും ഡെക്കിൽ പ്രവേശിക്കുന്നതും തുടർന്ന് നടത്തുന്ന നീക്കങ്ങളുമെല്ലാം വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തനത്തിന് എത്തിയ നാവിക സേനയുടെ ഹെലികോപ്ടറിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പൽ കടൽക്കൊളളക്കാർ റാഞ്ചിയത്. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈയാണ് ദൃത്യത്തിൽ പങ്കാളിയായത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ കപ്പലിനുളളിൽ കടന്നാണ് ദൗത്യം പൂർത്തിയാക്കിയത്.





























