തിരുവനന്തപുരം: സിഎംആര്‍എൽ – എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി എ റഹീം എംപി. മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന രോഗമാണെന്നാന്നും ഇപ്പോഴത് സുപ്രീം കോടതിയും ശരിവച്ചെന്ന് റഹീം പരിഹസിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയതായിരുന്നു കുഴൽനാടനെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബിജെപിയുടെ ഉന്നത നേതൃത്വവും, കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു ചേർന്നു നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഈ വ്യാജ ആരോപണത്തിന് പിന്നിൽ. ഹീനമായ ഈ രാഷ്ട്രീയ നീക്കത്തിന് കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയത് മാത്യുവിനെയാണ്. മാധ്യമ ശ്രദ്ധ കിട്ടാൻ എന്തും വിളിച്ചു പറയുന്ന സ്വഭാവമുള്ള കുഴൽ നാടനും, ബി.ജെ.പി നേതാക്കളുമടക്കം സ്ക്രിപ്റ്റിനനുസരിച്ച് ആടി. എന്നാൽ അപ്പുറത്ത് പിണറായി വിജയനും സി പി ഐ(എം)ഉം ആണെന്ന് രാഷ്ട്രീയ നാടകക്കാർ മറന്നുവെന്ന് റഹീം പറയുന്നു.





























