ജയ്പൂർ: 35 കാരിയായ രാജസ്ഥാൻ യുവതി രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കുവൈത്തിലേക്ക് ഒളിച്ചോടി. ദുംഗർപൂർ ജില്ലയിലാണ് സംഭവം. ദീപിക പട്ടിദാർ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഭർത്താവ് പരാതിയുമായി പോലീസിനെ സമീപിച്ചു. പണവും ആഭരണങ്ങളുമായി ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി. കാമുകൻ ഇർഫാൻ ഹൈദറിനൊപ്പമാണ് ദീപിക പട്ടിദാർ ഒളിച്ചോടിയത്. ബുർഖ ധരിച്ച യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കുടുംബം ഇക്കാര്യം അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. താൻ മുംബൈയിലാണ് ജോലി ചെയ്യുന്നതെന്നും ഭാര്യ ദീപിക 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമായി രാജസ്ഥാനിലെ വീട്ടിൽ കഴിയുകയായിരുന്നെന്നും ഭർത്താവ് മുകേഷ് പോലീസിനോട് പറഞ്ഞു.
ചികിത്സയ്ക്കായി ദീപിക പലപ്പോഴും ഗുജറാത്തിലേക്കോ ഉദയ്പൂരിലേക്കോ പോകാറുണ്ടായിരുന്നു. ജൂലൈ 10 ന്, അസുഖമാണെന്ന് പറഞ്ഞ് ചികിത്സക്കായി ദീപിക ഗുജറാത്തിലേക്ക് പോയി. എന്നാൽ, ജൂലൈ 13 വരെ അവൾ തിരിച്ചെത്തിയില്ല. പകരം ഭർത്താവുമായി ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പ് കോൾ ചെയ്തു. മുകേഷ് രാജസ്ഥാനിലെ വീട്ടിൽ എത്തിയപ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇർഫാൻ ഹൈദർ തന്റെ ഭാര്യയെ ബ്രെയിൻ വാഷ് ചെയ്ത് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്നും മുകേഷ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.





























