ഹൈദരാബാദ്: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാജി കത്ത് നല്‍കിയത്. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്നാണ് തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ എംഎ ഖാന്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെട്ടതായും കത്തില്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടെന്നും എംഎ ഖാൻ പറഞ്ഞു. 40 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി ഖാന്‍ കൂട്ടിചേര്‍ത്തു. രാഹുല്‍ ഗാന്ധി ഉപാധ്യക്ഷനായത് മുതലാണ് പാര്‍ട്ടി പരാജയമായത്. മുതിര്‍ന്ന പ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ലെന്ന് എംഎ ഖാന്‍ ആരോപിക്കുന്നു. ജി 23 നേതാക്കളുടെ നിര്‍ദേശങ്ങളെ വിമത സ്വരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടിത്തറ ശക്തമാക്കാന്‍ ഒരുവിധ നടപടിയും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ രാഹുലൊ സംഘമോ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നത് -എംഎ ഖാന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴ് മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയത്. കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് രാജി വെച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായാണ് ഗുലാം നബിയുടെ രാജി. സെപ്തംബര്‍ 7 മുതലാണ് യാത്ര ആരംഭിക്കുന്നത്. 148 ദിവസം ദൈര്‍ഘ്യമുള്ള യാത്ര നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.