ആലുവ : കുട്ടമശ്ശേരിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ആശപത്രിവിട്ടു. ഫെബ്രുവരി 13 ന് രാവിലെ പിതാവിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഏഴു വയസുകാരൻ നിഷികാന്ത് അപകടത്തിൽപ്പെട്ടത്. ആലുവ രാജഗിരി ആശുപത്രിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നിഷികാന്ത്. ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെ വന്ന കാർ ദേഹത്ത് കൂടി കയറി ഇറങ്ങി ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. അപകടത്തിൽ തലയ്ക്കും ആന്തരാവയവങ്ങൾക്കും സാരമായി പരുക്കേറ്റു. തുടർന്ന് നിഷികാന്തിനെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രാജഗിരിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം മേധാവി ഡോ. സൌമ്യ മേരി തോമസ്സിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചായിരുന്നു പിന്നീടുളള ചികിത്സ. തലച്ചോറിന് ഉണ്ടായ പരുക്കിനെ തുടർന്ന് മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു നിഷികാന്ത്. തലച്ചോറിലെ വീക്കം നിയന്ത്രണത്തിൽ ആക്കുകയായിരുന്നു പ്രധാന വെല്ലുവിളി. തലച്ചോറിലെ വീക്കം കുറഞ്ഞതോടെ നിഷികാന്തിന്റെ ചികിത്സാ ചുമതല പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.ദർശൻ ജയറാം ഏറ്റെടുത്തിരുന്നു. ജീവൻ നഷ്ടമാകുമായിരുന്ന അവസ്ഥയിൽ നിന്നും നിഷികാന്തിനെ തിരികെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ സാധിച്ചത് പിഐസിയു യൂണിറ്റിന്റെ കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണെന്ന് ഡോ.ദർശൻ ജയറാം പറഞ്ഞു.





























