റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു. ഇടമുറി കല്ലംപറമ്പിൽ ബിബിൻ കുരുവിളയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ മോഷണം നടന്നത്. ബിബിന്റെയും ഭാര്യയുടെയും മകളുടെയും ഉൾപ്പെടെ 12 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതു കൂടാതെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും മോഷണം പോയിട്ടുണ്ട്. ഓട് പൊളിച്ച് ഇറങ്ങിയ കള്ളൻ മോഷണത്തിനുശേഷം അടുക്കളയുടെ പിൻവാതിൽ തുറന്നാണ് കടന്നുകളഞ്ഞത്. ഞായറാഴ്ച രാവിലെ 10.30 യോടെ മന്ദമരുതി ക്നാനായ പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയ അമ്മയെയും മകളെയും തിരികെ കൊണ്ടുവരാനായി വീട് പൂട്ടി പോയതാണ് ബിബിൻ. തിരികെ പതിനൊന്നരയോടെ വന്ന് പാചകവാതക സിലിണ്ടർ വയ്ക്കാൻ അടുക്കള വാതിൽക്കൽ ചെന്നപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്.
അടുക്കളയുടെ ഓട് പൊളിച്ചതായും കണ്ടു. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മകളുടെയും ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്. മറ്റൊരു മുറിയിൽ മേശയ്ക്കുള്ളിൽ ബിബിൻ ഊരി വച്ചിരുന്ന മാലയും മോതിരവും മോഷ്ടിക്കപ്പെട്ടു. ലാപ്ടോപ്പ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മേശപ്പുറത്ത് ഉണ്ടായിരുന്നെങ്കിലും അതൊന്നും എടുക്കാൻ കള്ളൻ മുതിർന്നില്ല. ബിബിനും അമ്മയും മകളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഭാര്യ വിദേശത്താണ്. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






























