ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ നിന്നും ചെന്നൈ സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് എന്ന യുവാവാണ് ആയിരത്തോളം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയത്. ഇന്ന് രാവിലെ സൂര്യോദയം കാണാനായി സുഹൃത്തുക്കൾക്കൊപ്പം ട്രക്കിംഗിനെത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നതിനിടയിൽ പെട്ടെന്ന് ഓടി മാറിയ ദ്രവിനേഷ് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. ഇതൊരു ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവാവിന് പ്രണയനൈരാശ്യം ഉണ്ടായിരുന്നതായും അതുണ്ടാക്കിയ മാനസിക വിഷമത്തെ തുടർന്ന് ഇത്തരമൊരു കടുംകൈ ചെയ്തതാകാം എന്നുമാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലം തമിഴ്‌നാടിന്റെ ഭാഗമായ കുരങ്ങിണി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയാലും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. കേരള പോലീസിന് സംഭവസ്ഥലത്ത് എത്തണമെങ്കിൽ ബോഡിമെട്ട് വഴി കിലോമീറ്ററുകൾ സഞ്ചരിച്ച് കുരങ്ങിണിയിലെത്തേണ്ടി വരും. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനത്തിനാണ് നിലവിൽ സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി.





























