തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ സിപിഎം രംഗത്ത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരനെന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് വിജയരാഘവൻ ഉന്നയിച്ചത്.
കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്ര മന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തു. വാക്സീൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ല എന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരനു എന്ത് യോഗ്യത ഉണ്ടെന്നും എ വിജയരാഘവൻ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. നിരന്തരം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.