തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടിംഗ് രീതിയും ജനവിധിയും സി.പി.ഐ.എം വിശദമായി പരിശോധിക്കുമെന്ന് എ വിജയരാഘവൻ. പാർട്ടിക്കും എൽ.ഡി.എഫിനും വലിയ സ്വാധീനമുള്ള കണ്ണൂർ പോലുള്ള ജില്ലകളിൽ പോലും ജനവിധിയുടെ സ്വഭാവം എന്താണെന്ന് പാർട്ടി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം തിരഞ്ഞെടുപ്പ് വിശകലനം മാത്രമല്ല സംഘടനാപരമായ പരിശോധന കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ഓരോ റൗണ്ടിലെയും വോട്ട് നില നോക്കിയല്ല ജനവിധി വിലയിരുത്തേണ്ടതെന്നും അവസാന റൗണ്ട് എണ്ണിക്കഴിയുമ്പോഴുള്ള വിജയമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
17 റൗണ്ടുകളിൽ ചില റൗണ്ടുകളിൽ പിന്നിലായി എന്നത് ജനവിധിയെ നിസ്സാരമായി കാണുന്നതിന് തുല്യമല്ലെന്നും തിരഞ്ഞെടുപ്പ് വിജയത്തെ അതിന്റെ പൂർണ്ണതയിലാണ് കാണേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയെ മുൻനിർത്തിയാണ് പാർട്ടി നേരിട്ടതെന്നും വിജയരാഘവൻ ഓർമ്മിപ്പിച്ചു. ഒറ്റപ്പാലം പോലുള്ള മുൻകാല അനുഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഇത്തരം സംഘടനാപരമായ വെല്ലുവിളികളും തിരഞ്ഞെടുപ്പ് രംഗത്തെ മാറ്റങ്ങളും പാർട്ടി ഗൗരവമായി തന്നെ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.






























