എടത്വ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ഠിക്കാൻ ലക്ഷ്യമിട്ട് ഉള്ള സാഹസിക സൈക്കിൾ യാത്രികന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39) ഇതിനോടകം 8044 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഉത്തരാഖണ്ഡിലെ ഋഷികേശത്തു നിന്നും യാത്ര ആരംഭിച്ചത്. ഇതിനോടകം 10 സംസ്ഥാനങ്ങൾ പിന്നിട്ടു.
വലിയ ലക്ഷ്യത്തിനായി സാഹസികമായ ദൗത്യം ഏറ്റെടുത്ത യുവാവിന് ഇന്നലെ തലവടി പഞ്ചായത്ത് ജംഗഷനിൽ സ്വീകരണം നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പൊന്നാട അണിയിച്ച് ആദരിച്ചു.
ജനപ്രതിനിധികളായ കൊച്ചുമോൾ ഉത്തമൻ, ബിനു സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമൻ, ജലജീവൻ മിഷൻ കോർഡിനേറ്റർ ശ്രീരജ്ഞിനി, ചർച്ചാ വേദി ഭാരവാഹികളായ ചർച്ചാ വേദി പ്രസിഡൻ്റ് പി വി.രവീന്ദ്രനാഥ്, പരിയാരത്ത് ചന്ദ്രമോഹൻ ,എം വേണുഗോപാൽ ,എം ജി കൊച്ചുമോൻ ,ഡോ. ജിതേന്ദ്രൻ ,തോമസ്കുട്ടി ചാലുങ്കൽ , പൊതു പ്രവർത്തകരായ പിയൂഷ് പ്രസന്നൻ , സുരേഷ് പി.ദാമോദരൻ, സാം മാത്യൂ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാലയിൽ ബെറാഖാ ഭവനിൽ സ്വീകരണം നല്കി.
ഇന്ന് രാവിലെ 7.30ന് ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം യാത്ര തുടരും. 4 മാസം കൊണ്ട് ലക്ഷ്യം പൂർത്തികരിക്കാനാണ് ഉദ്ദേശം. നിലവിൽ 25338 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഡൽഹി സ്വദേശി ലഫ്. കേണൽ വിശാൽ അഹലാവത്തിൻ്റെ റെക്കോർഡ് മറികടക്കുവാൻ സാധിച്ചാൽ ലോക റെക്കോർഡിൽ ഇടം പിടിക്കാൻ ചാൻ എസ് കുന്നിന് സാധിക്കും. പല കേന്ദ്രങ്ങളിലായി സംവാദങ്ങളിലൂടയും ചർച്ചയിലൂടെയും തണൽ മരങ്ങൾ നട്ടും ആണ് യാത്ര. കാലാവസ്ഥാ വ്യതിയാനവും അതിനെ അഭിമുഖീകരിക്കേണ്ട സമൂഹവും കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന വലിയ ലക്ഷ്യമാണ് ചാൻ എസ് കുൻ നിർവ്വഹിക്കുന്നത്.































