കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു. കോടതിയിലെത്തി നൽകിയ പരാതിയിൽ ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു. സ്കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഭർത്താവ് യുസുഫിനെതിരെ വെങ്ങോല അറയ്ക്കപ്പടി സ്വദേശി സൈനബ ക്രിമിനൽ കേസ് കൊടുത്തത്. കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി 9.30ഓടെ ഭർത്താവ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ചീനിക്കുഴി റബർ പാർക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള ഹമ്പിൽ കയറിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും സൈനബ റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടമെന്നും മുഖത്ത് ഗുരുതര പരിക്കേറ്റെന്നും സൈനബയുടെ പരാതിയിൽ പറയുന്നു. കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി കുന്നത്തുനാട് പോലീസിന് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.





























